കാസര്‍ഗോഡ്: കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയെന്ന് കളക്ടർ വ്യക്തമാക്കി. ഓഫീസിലെയടക്കം കാര്യങ്ങള്‍ പരിശോധിച്ച ശേഷം കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി.
കഴിഞ്ഞ ഏഴിനാണ് ആശാലത വിഷം കഴിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആശാലത പോലീസിന് മൊഴി നൽകിയിരുന്നു. എന്‍ജിഒ യൂണിയന് ജില്ലാ കൗണ്‍സില്‍ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത.
എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്തിട്ടുണ്ട്. ജോലി സംബന്ധമായതൊ വ്യക്തിപരമോ ആയ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.